കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷനിൽ ‘സ്നേഹിത കൗണ്‍സിലിംഗ് സെന്റര്‍’ ആരംഭിച്ചു
കൂത്തുപറമ്പ് : കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ വിവിധ പ്രശ്‌നങ്ങളുമായി വരുന്ന പൊതുജനങ്ങള്‍ക്ക് കൗണ്‍സിലിംഗ് അടക്കമുള്ള സേവനങ്ങള്‍ നല്‍കാനായി സ്‌നേഹിതയുടെ കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു. സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ക്കും സെന്റര്‍ വഴി ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കും.
കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് സമീപത്തൂള്ള കെട്ടിടമാണ് സെന്ററിനായി സജ്ജമാക്കിയത്. ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. സ്‌നേഹിത കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. സുജാത നിര്‍വ്വഹിച്ചു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ തരണം ചെയ്യണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ സ്‌നേഹിത കൗണ്‍സിലിംഗ് സെന്ററിന് കഴിയണമെന്ന് അവര്‍ പറഞ്ഞു.
ചടങ്ങില്‍ എസിപി സജേഷ് വാഴവളപ്പില്‍ അധ്യക്ഷത വഹിച്ചു. പോലീസ് ഇന്‍സ് പെക്ടര്‍ ബിനു മോഹന്‍, എസ്‌ഐ കെ.ടി. സന്ദീപ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ. ഓര്‍ഡിനേറ്റര്‍ വി.വി. അജിത, കെ.എന്‍. നൈല്‍, രാജേഷ് കുണ്ടന്‍ ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ തരത്തിലുള്ള കൗണ്‍സിലിഗിന് പുറമെ ബോധവത്ക്കരണ ക്ലാസുകളും,കുടംബശ്രീ പരിശീലനങ്ങളും കൗണ്‍സിലിംഗ് സെന്റര്‍ വഴി ലഭ്യമാകും. ജില്ലയില്‍ സ്‌നേഹിത കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കുന്ന ആദ്യത്തെ പോലീസ് സ്റ്റേഷനാണ് കൂത്തുപറമ്പ്.