ഓക്സിലറി ഗ്രൂപ്പ് യുവതികളിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവണം : മന്ത്രി ഗോവിന്ദൻ മാസ്റ്റർ

google news
ഓക്സിലറി ഗ്രൂപ്പ് യുവതികളിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവണം : മന്ത്രി ഗോവിന്ദൻ മാസ്റ്റർ

കാസർഗോഡ് : പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളിലെ തൊഴിലില്ലായ്മ സ്ത്രീകൾക്കിടയിലാണ് കൂടുതലെന്നും അതിന് പരിഹാരമാവാൻ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾക്ക് കഴിയണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർക്കാറിന്റെ നൂറുദിന പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ മിഷൻ ആരംഭിക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല ഓൺലൈൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലില്ലായ്മ യുവാക്കളിൽ 5.8 ശതമാനവും യുവതികളിൽ 19.1 ശതമാനവുമാണ്. കേരളത്തിലെ എല്ലാ വാർഡുകളിലും ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിക്കണം. കുടുംബശ്രീ മിഷന്റെ ഭാഗമാകാത്ത 18നും 40നും ഇടയിൽ പ്രായമുള്ള യുവതികൾ ഇതിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു.

20,000 ഓക്സിലറി ഗ്രൂപ്പ് യൂനിറ്റുകൾ ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്നു വരെയുള്ള കാലയളവിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കുടുംബശ്രീ മിഷനും മന്ത്രി നിർദേശം നൽകി. സമൂഹത്തിലെ ദുഷ്പ്രവൃത്തികൾക്കെതിരെ വെല്ലുവിളി ഉയർത്താനുള്ള സംഘമായി ഓക്സിലറി ഗ്രൂപ്പുകൾ വളരുമെന്നും കുടുംബശ്രീയെ പോലെ രാജ്യത്തിനും ലോകത്തിനും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ തലത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി സുരേന്ദ്രൻ, അസി. കോ ഓഡിനേറ്റർ ഡി. ഹരിദാസ്, പ്രകാശൻ, ഇഖ്ബാൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്‌സൻമാർ, മെമ്പർ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

ഓക്സിലറി ഗ്രൂപ്പിലൂടെ കുടുംബശ്രീക്ക് കൂടുതൽ യുവത്വം


നിലവിലുള്ള അംഗങ്ങൾക്ക് പുറമെ യുവത്വത്തെ കൂടി ഒപ്പം ചേർത്ത് പുതിയ ചുവടുവെപ്പ് നടത്തുകയാണ് കുടുംബശ്രീ മിഷൻ. മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും 18നും 40 വയസ്സിനും ഇടയിൽ പ്രായമുളള കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വനിതകളെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നത്.

അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴിൽരാഹിത്യം പരിഹരിക്കാനും സ്ത്രീ ശാക്തീകരണത്തിനും ഇതിലൂടെ ലക്ഷ്യമിടുന്നു. യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സാമൂഹ്യ വികസനത്തിനും അവസരങ്ങൾ ലഭ്യമാകുന്ന വേദി ലക്ഷ്യമാക്കിയാണ് പദ്ധതിക്ക് രൂപം നൽകിയത്. ഗാർഹിക അതിക്രമം, സ്ത്രീധനം ഉൾപ്പെടെ പൊതുവിഷയങ്ങളിൽ ഇടപെട്ടള പരിഹാരം കാണുന്നതിനുമുള്ള വേദിയായി ഓക്സിലറി ഗ്രൂപ്പുകൾ മാറും.

ജാഗ്രതാസമിതി, ലഹരി വിരുദ്ധ ക്യാമ്പെയിനായ വിമുക്തി, സാംസ്‌കാരികവകുപ്പിന്റെ’സമം’പദ്ധതി തുടങ്ങി വിവിധ ക്യാമ്പെയിനുകളും പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കാനും യുവജനകമ്മീഷൻ, യുവജന ക്ഷേമ ബോർഡ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളുടെ നേട്ടങ്ങൾ കൈവരിക്കാനുള്ള വേദിയായി മാറാനും ഓക്സിലറി ഗ്രൂപ്പുകൾക്ക് സാധിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് സുസ്ഥിര ഉപജീവനം സാധ്യമാക്കുക, അഭ്യസ്ത വിദ്യരായ സ്ത്രീകളുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സ്ത്രീകളുടെ പദവി ഉയർത്തുക, വരുമാനദായക സാധ്യതകളെ കുറിച്ചുള്ള അറിവും അവസരങ്ങളും ഒരുക്കുക,
സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഇടപെടാനുള്ള പൊതുവേദിയായി പ്രവർത്തിക്കുക, സമാന താൽപര്യമുള്ളവരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് സംരംഭങ്ങൾ/ പ്രവർത്തനങ്ങൾ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ മുന്നോട്ട് വെക്കുന്നത്.

18 നും 40നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അംഗത്വം ലഭിക്കുക. ഒരു വീട്ടിൽ നിന്നും ഈ പ്രായത്തിലുള്ള ഒന്നിലധികം വനിതകൾക്ക് അംഗത്വം ലഭിക്കും.നിലവിൽ കുടുംബശ്രീ അയൽക്കൂട്ട അംഗമായ 18 നും 40നും ഇടയിൽ പ്രായമുള്ള വനിതകൾ ഗ്രൂപ്പിൽ വീണ്ടും അംഗത്വമെടുക്കേണ്ടതില്ല. പരമവധി 50 പേരാണ് ഒരു ഗ്രൂപ്പിൽ ഉണ്ടാവുക.

ടീം ലീഡർ, ടീം മെമ്പർ, ഫിനാൻസ്, ടീം മെമ്പർ, കോ-ഓർഡിനേഷൻ, ടീം മെമ്പർ, സാമൂഹ്യവികസനം, ടീം മെമ്പർ, ഉപജീവനം എന്നിങ്ങനെ അഞ്ച് അംഗ കമ്മറ്റി ഓരോ ഗ്രൂപ്പിലും ഉണ്ടാകും.ഒരു വാർഡിൽ ഒരു ഗ്രൂപ്പ് എന്ന കണക്കിൽ ഗ്രൂപ്പ് രൂപീകരണത്തിന്റെ ചുമതല വാർഡിലെ എഡിഎസിനാണ്.

പരിശീലനം ലഭിച്ച ആർ.പിമാർ, മിഷൻ സ്റ്റാഫ്, വാർഡ്മെമ്പർമാർ/ കൗൺസിലർമാർ, റെസിഡൻഷ്യൽ അസോസിയേഷൻ എന്നിവർക്കാണ് ഏകോപന ചുമതല. സിഡിഎസിന്റെ ശുപാർശയോടുകൂടി ജില്ലാ മിഷനിലാണ് ഗ്രൂപ്പ് രജിസ്റ്റർ ചെയ്യേണ്ടത്. മാസത്തിൽ രണ്ട് തവണ ഇവർ യോഗം ചേരണം.

The post ഓക്സിലറി ഗ്രൂപ്പ് യുവതികളിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവണം : മന്ത്രി ഗോവിന്ദൻ മാസ്റ്റർ first appeared on Keralaonlinenews.