കാത്തലിക്ക് സിറിയൻ ബാങ്ക് ശാഖകളിൽ മൂന്നു ദിവസം പണിമുടക്ക് നടത്തുമെന്ന് ജീവനക്കാരുടെ സംഘടനകൾ
കണ്ണൂര്‍ : നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള കാത്തലിക് സിറിയന്‍ ബാങ്കിന്റെ തൊഴിലാളിവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനാ സംയുക്ത സമരസമിതി പ്രക്ഷോഭമാരംഭിക്കും.ഈ മാസം 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ പണിമുടക്കി അതത് ശാഖകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംയുക്തസമര സമിതി.
പുതുക്കിയ സേവന വേതന വ്യവസ്ഥകള്‍ പ്രകാരമുള്ള ശമ്പള കുടിശ്ശിക നിഷേധിക്കുകയാണ് മാനേജ്‌മെന്റ്. രാജ്യത്തൊട്ടാകെയുള്ള 50 ശതമാനം സ്ഥിരംജീവനക്കാരെ ഒഴിവാക്കി പകരം 2600 താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു. വിരമിക്കുന്നവരുടെ അവധി വേതനത്തില്‍നിന്ന് വന്‍തുക വെട്ടിക്കുറയ്ക്കുകയാണ്.
ചിന്ന വീര രാജേന്ദ്രന്‍ എം.ഡിയായതിന് ശേഷമാണ് ഇത്രയധികം തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. ഇതിനെതിരേയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലെ ആറ് ശാഖകളും പണിമുടക്കുന്നത്.
ത്രിദിന പണിമുടക്ക് ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും സമരസമിതി ഭാരവാഹികളായ കെ. അശോകന്‍, ടി.ആര്‍ രാജന്‍, ജി.വി ശരത്ചന്ദ്രന്‍, ബികേഷ് ഉണ്ണിയാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.