കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടി; വിദേശ വിമാനകമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ല

google news
കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടി; വിദേശ വിമാനകമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ല

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ വിദേശ വിമാനകമ്പനികളെ അനുവദിക്കണമെന്നും ആസിയാൻ രാജ്യങ്ങൾക്കിടയിലുള്ള വ്യോമയാനക്കരാർ കണ്ണൂരിന് ബാധകമാക്കണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർഥന കേന്ദ്രം തള്ളി. രണ്ടാഴ്ച മുമ്പ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വച്ച് കേന്ദ്രവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക്‌ പ്രത്യേക നിവേദനവും നൽകിയിരുന്നു. 2019-ലും സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ രണ്ടാവശ്യങ്ങളും അംഗീകരിക്കാൻ നിർവാഹമില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് ബുധനാഴ്ച രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

2018 ഡിസംബറിലാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. 2019 അവസാനത്തോടെ ഇന്ത്യൻ കമ്പനികൾ കണ്ണൂരിൽനിന്ന് ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകൾ തുടങ്ങിയിരുന്നു. കോവിഡ്മൂലം സർവീസുകൾ നിർത്തിവെക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥിതിയാണിത്. ഇപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് ഉഭയകക്ഷിക്കരാറുകളുടെ അടിസ്ഥാനത്തിൽ കണ്ണൂരിൽനിന്ന് ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സർവീസ് നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആസിയാൻ രാജ്യങ്ങൾക്കിടയിലെ വ്യോമയാനസർവീസുമായി ബന്ധപ്പെട്ട നയം ഒറ്റത്തവണത്തേക്കുള്ളതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 18 കേന്ദ്രങ്ങളെ നേരത്തേതന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മറ്റുവിമാനത്താവളങ്ങളൊന്നും ഉൾപ്പെടുത്താൻ ആലോചനയില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

The post കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടി; വിദേശ വിമാനകമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ല first appeared on Keralaonlinenews.