നെല്ലിയാമ്പതി കാപ്പി ഭൗമസൂചികാ ബ്രാന്‍ഡാക്കുന്നു

google news
നെല്ലിയാമ്പതി കാപ്പി ഭൗമസൂചികാ ബ്രാന്‍ഡാക്കുന്നു

പാലക്കാട്: നെല്ലിയാമ്പതിയിലെ കാപ്പിയെ ഭൗമസൂചികപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രാന്‍ഡാക്കി വിപണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇതോടെ ഗുണനിലവാരമുള്ള കാപ്പി ഉത്പാദിപ്പിക്കുന്നതിനൊപ്പം കാപ്പി കര്‍ഷകര്‍ക്ക് ഉയര്‍ന്നവിലയും ലഭിക്കും.

ഭൗമസൂചികാ പദവി കേന്ദ്രസര്‍ക്കാരിന്റെ ബൗദ്ധിക സ്വത്തവകാശനിയമപ്രകാരം ഒരു ഉത്പന്നത്തിന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ ദേശപരമായ സവിശേഷതകളാലോ പരമ്പരാഗതമേന്മകളാലോ നല്‍കുന്നതാണ്. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി സൗകര്യം ലഭ്യമാക്കാന്‍ ഈ പദവി സഹായിക്കും.

ഭൗമസൂചികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമായി 3,000 അടി ഉയരമുള്ള നെല്ലിയാമ്പതിയിലെ കൃഷിസംബന്ധിച്ച് പഠനംനടത്താന്‍ കോഫിബോര്‍ഡ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസമെത്തി.

നെല്ലിയാമ്പതിത്തോട്ടങ്ങളില്‍ ഇപ്പോള്‍ കാപ്പിക്കായ പഴുത്തുതുടങ്ങിയിട്ടുണ്ട്. നല്ലമഴ ലഭിച്ചതിനാല്‍ ഇപ്രാവശ്യം മികച്ചവിളവ് പ്രതീക്ഷിക്കുന്നു. 2,800 ഹെക്ടര്‍ കാപ്പിത്തോട്ടമാണുള്ളത്. പോയവര്‍ഷവും ഏതാണ്ടിത്രയും ഹെക്ടറില്‍ കൃഷിയുണ്ടായിരുന്നു.

ഗവ. ഓറഞ്ചുഫാം, സ്വകാര്യ തോട്ടങ്ങള്‍, സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങള്‍ തുടങ്ങിയവയിലാണ് കാപ്പികൃഷിയുള്ളത്. ഇവിടെയുണ്ടാക്കുന്ന കാപ്പി പ്രധാനമായും സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ബംഗളൂരുവിലേക്കുമാണ് നിലവില്‍ കൊണ്ടുപോകുന്നത്. ഭൗമസൂചികയില്‍ ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ വിപണിസാധ്യത ഉണ്ടാകും.

അരാബിക്ക, റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പിയാണ് നെല്ലിയാമ്പതിയില്‍ കൃഷിചെയ്യുന്നത്. വിളവെടുപ്പിനൊരുങ്ങുന്ന തോട്ടങ്ങളില്‍ തൊഴിലാളികളുടെ കുറവുള്ളതുകൊണ്ട് സമയത്തിന് വിളവെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അടച്ചിടലിനെത്തുടര്‍ന്ന് നാട്ടില്‍പ്പോയ അതിഥിത്തൊഴിലാളികള്‍ തിരിച്ചുവരാത്തത് വിളവെടുപ്പിനെ ബാധിക്കുമെന്ന് കോഫിബോര്‍ഡ് വിലയിരുത്തുന്നു.

The post നെല്ലിയാമ്പതി കാപ്പി ഭൗമസൂചികാ ബ്രാന്‍ഡാക്കുന്നു first appeared on Keralaonlinenews.