റീബിൽഡ് കേരള : തൃശൂർ-പൊന്നാനി കോൾ മേഖലയിൽ 298 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി : മന്ത്രി വി.എസ് സുനിൽകുമാർ

google news
റീബിൽഡ് കേരള : തൃശൂർ-പൊന്നാനി കോൾ മേഖലയിൽ 298 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി : മന്ത്രി വി.എസ് സുനിൽകുമാർ

തൃശൂർ : റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി തൃശൂർ-പൊന്നാനി കോൾ നിലങ്ങളുടെ അടിസ്ഥാന വികസനത്തിനായി 298 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അറിയിച്ചു.

തൃശൂർ കോൾ നിലങ്ങളിലെ 32 പ്രധാന ചാലുകളിലെ ചളിയും മണ്ണും നീക്കി ആഴവും വീതിയും കൂട്ടി, ആ മണ്ണുപയോഗിച്ച് ബണ്ടുകൾ ശക്തിപ്പെടുത്തും. ഇതിന് 66.8451 കോടി നീക്കി വെക്കും. കോൾനിലങ്ങളിലെ ഇടച്ചാലുകളുടെ ആഴവും വീതിയും കൂട്ടി ഫാം റോഡും റാമ്പും നിർമ്മിക്കാൻ 153.56 കോടി അനുവദിക്കും. കോൾ നിലങ്ങളിലെ പെട്ടി-പറ സംവിധാനം പൂർണ്ണമായും ഒഴിവാക്കി സബ്മേഴ്സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കാൻ 57 കോടി.

ഇതിലൂടെ ഇരുപ്പൂകൃഷിക്ക് സാധ്യതയൊരുക്കും. നിലവിൽ എഞ്ചിൻ തറകളും പമ്പ് ഹൗസുകളും ഇല്ലാത്തിടത്ത് അവ സ്ഥാപിക്കാൻ 14.4585 കോടി. ട്രാൻസ്ഫോർമറുകൾ മാറ്റി സി.എഫ്.പി.ഡി സംവിധാനം കൂടി ഘടിപ്പിക്കാൻ 3.76 കോടി. കാർഷിക യന്ത്രവത്കരണത്തിന് 2.5 കോടിയും നീക്കിവെക്കും.

ആർ.കെ.വി.വൈ-ആർ.ഐ.ഡി.എഫ് പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കെ.എൽ.ഡി.സി, കൃഷി എൻജിനീയറിംഗ് വിഭാഗം, മണ്ണ് ജല സംരക്ഷണം എന്നിവയെ ഏകോപിപ്പിച്ച് കോൾ വികസനത്തിനായി പദ്ധതികൾ നടപ്പിലാക്കുന്നു.

തൃശൂർ-പൊന്നാനി കോൾ വികസനം രണ്ടാംഘട്ടത്തിന്റെ സേവിംഗ്സ് തുകയായ 15.97 കോടി ഉപയോഗിച്ച് സ്ലൂയിസുകളുടെ നിർമ്മാണം, ചാലുകളുടെ ആഴം കൂട്ടൽ, ഹൈലെവൽ കനാൽ നിർമ്മാണം എന്നിവയ്ക്കായി 19.57 കോടിയുടെ പദ്ധതി, തൃശൂർ-പൊന്നാനി ഫേസ് മൂന്ന് പ്രകാരം 13.93 കോടിയുടെ കോൾ നിലങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി എന്നിവ കേരള ലാൻഡ് ഡവലപിംഗ് കോർപറേഷൻ (കെ.എൽ.ഡി.സി) വഴി നടപ്പിലാക്കുന്നു.

എം.എൽ.എ റോഡ് മുതൽ വിയ്യൂർ പുഴയ്ക്കൽ പാലം വരെ തോടിന്റെ ആഴംകൂട്ടൽ അനുബന്ധ പ്രവർത്തനങ്ങൾക്കായി 10.58 കോടി രൂപയുടെ പദ്ധതിയും കെ.എൽ.ഡി.സി നടപ്പിലാക്കുന്നു. ആർ.കെ.വി.വൈ-ആർ.ഐ.ഡി.എഫ് പദ്ധതി പ്രകാരം 15.6 കോടി രൂപയുടെ 13 കുളങ്ങളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു.

കോൾ നിലങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 6.70 കോടി രൂപയും അനുവദിച്ചു. ആകെ 81.7 കോടി രൂപയുടെ ആർ.കെ.വി.വൈ-ആർ.ഐ.ഡി.എഫ് പദ്ധതി പ്രവർത്തനങ്ങൾ കെ.എൽ.ഡി.സി വഴി നടപ്പിലാക്കുന്നു.

സ്പെഷൽ അഗ്രികൾച്ചർ സോൺ പദ്ധതി പ്രകാരം 14 സബ്മേഴ്സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കാൻ 1.75 കോടിയുടെ പദ്ധതി കൃഷി എഞ്ചിനീയറിംഗ് വിഭാഗം നടപ്പിലാക്കി. ആർ.കെ.വി.വൈ പദ്ധതി പ്രകാരം അഞ്ച് കോടി രൂപയ്ക്ക് സബ്മേഴ്സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കാൻ ടെൻഡർ നടപടി പൂർത്തിയായി. ഓപറേഷൻ ഡബിൾ കോൾ പദ്ധതി പ്രകാരം ഒരു കോടിയുടെ സബ്മേഴ്സിബിൾ പമ്പ് സെറ്റ്, ട്രാക്ടർ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്നു.

കുട്ടാടൻ പാടം പുനരുദ്ധാരണത്തിനായുളള 15 കോടിയുടെ പദ്ധതിയിൽ നാല് കോടിയുടെ പ്രവർത്തനം പൂർത്തീകരിച്ചു. ഏകദേശം 100 ഹെക്ടർ നിലത്ത് ഇക്കൊല്ലം കൃഷി ഇറക്കാമെന്ന് പ്രതീക്ഷിക്കുന്നു.

നാല് കോടി രൂപയുടെ കൊരട്ടിച്ചാൽ നവീകരണ പദ്ധതിയിൽ ഒന്നര കോടി രൂപയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചു.അതിരിപ്പിള്ളി ട്രൈബൽ വാലി പദ്ധതിയിൽ ആകെ അനുവദിച്ച 10.01 കോടിയിൽ 7.91 കോടി ആർ.കെ.ഐ പദ്ധതി രപകാരം അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കോർറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരും സംബന്ധിച്ചു.

The post റീബിൽഡ് കേരള : തൃശൂർ-പൊന്നാനി കോൾ മേഖലയിൽ 298 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി : മന്ത്രി വി.എസ് സുനിൽകുമാർ first appeared on Keralaonlinenews.

Tags